മഴ മാറിയിരുന്നു. ഇരുട്ടു വര്ധിച്ചുവന്നു. അപ്പു മുറി വിട്ടു അപ്പോഴേക്കും പോയിരുന്നു. സൂര്യൻ വിധൂരതയിൽ എവിടേയോ ഒരു മലഞ്ഞെരുവുകളിൽ ഒളിഞ്ഞിരുന്നു. ഞാൻ എഴുന്നേറ്റു ലൈറ്റിട്ടു. ബൾബ് സൃഷ്ട്ടിച്ച ഒരുതരം മങ്ങിയ മഞ്ഞവെളിച്ചം അവിടെ ആകെ പരന്നിരുന്നു. അപ്പോഴാണ് അപ്പു പറഞ്ഞ വാക്കുകൾ എന്റെ മനസിലേക്ക് കടന്നുവരുന്നത്. കുട്ടേട്ടൻ മരിച്ചു എന്നു അപ്പുവിന്റെ അമ്മ ഒരിക്കൽ എന്നോട് പറയുകയുണ്ടായി. നാട്ടിൽ വച്ചു ദീനം കലശമായിരുന്നു. മരണശേഷം നാട്ടീന്നു പോരുകയായിരുന്നത്ര. അപ്പു പറഞ്ഞത് സത്യമാണെങ്കിൽ അവരെന്നോട് പറഞ്ഞതൊക്കെ ഒരു കളവായിരുന്നോ. അതോ ഞാനാണോ കളവു പറയുന്നത്. തീർത്തും അപരിചിതമായ ഈ നഗരത്തിൽ ഒറ്റയ്ക്ക് വന്നു ഒരു സ്ത്രീ മക്കളുമായി താമസമാകണമെങ്കിൽ നിഗുഢമായ ഒരു ഭൂതകാലം അവർക്കുണ്ടായിരിക്കണം. ഒരുപാടു ചോദ്യങ്ങൾക്കു ഇനിയും ഉത്തരം കിട്ടാനുണ്ട്. അല്ല ഇതൊക്കെ ചോദിക്കാനും അറിയാനും ഞാൻ അവരുടെ ആരാണ്. ഒരു ചിട്ടയുമില്ലാത്ത ഒറ്റപ്പെട്ട ഈ ജീവിതത്തിൽ ചോദ്യങ്ങൾക്കൊകെ എന്തു പ്രാധാന്യം. ഈ ചിന്തകൾക്കിടയിൽ ഉറക്കം പതിയെ എന്നെ കീഴ്പെടുത്തികൊണ്ടിരുന്നു.പുറത്ത് ബഹളം കേട്ടാണ് ഞാൻ എഴുന്നേറ്റത്. വാതിൽ തുറന്നു പുറത്തേക്കു നോക്കിയപ്പോൾ ഒരാൾക്കൂട്ടം. അപ്പുറത്തു അപ്പുവിന്റെ വീട്ടിൽ എന്തോ സംഭവിച്ചിരിക്കുന്നു. അഴിഞ്ഞു തുടങ്ങിയ മുണ്ട് മുറുക്കിയുടുത്തു ഞാൻ അങ്ങോട്ടേക്ക് ചെന്നു. അപ്പുറത്തും ഇപ്പറത്തുമായി താമസിക്കുന്ന സർവത്ര വീട്ടുകാരും അവിടെ വട്ടംകൂടി നിൽക്കുന്നു. മുറിയിലേക്ക് ഞാൻ ഒരുവിധം കsന്നുകൂടി. ഇരുണ്ട ട്യൂബ് ലൈറ്റ് വെളുച്ചത്തിൽ ആരോ താഴെ മലർന്നടിച്ചു കിടക്കുകയാണ്. അൽപ്പം മാറി അപ്പുവിന്റെ അമ്മ ചോരയിൽ മുങ്ങി ചലനമറ്റു കിടക്കുന്നു. അവർ മരിച്ചിരിക്കുന്നു.എന്റെ കയ്യ് കാലുകൾ ആകെ വിറച്ചുതുടങ്ങിയിരുന്നു. ഞാൻ ഒരുവിധം പുറത്തിറങ്ങി എന്റെ മുറിയിലേക്ക് ചെന്നു. കട്ടിലിൽ അലസമായി ഇട്ടിരുന്ന സിഗരറ്റ് പാക്കറ്റ് തുറന്നു ഒന്നെടുത്തു കത്തിച്ചു. ശരീരം അപ്പോഴും വിറച്ചുകൊണ്ടിരുന്നു. അപ്പോഴാണ് അപ്പുവിനെ കുറിച്ചു ഓർത്തത്. ഞാൻ ഞൊടിയിൽ മുറിവിട്ട് അങ്ങോട്ട് ചെന്നു. അപ്പോഴേക്കും പോലീസ് അവിടെ എത്തിയിരുന്നു. അവർക്കിടയിൽ ഞാൻ അവനെ കണ്ടു. അവന്റെ കണ്ണുകളിൽ നിഴലിച്ച വെറുപ്പിന്റെ തീഷ്ണ ഭാവം ഞാൻ കണ്ടു. അവൻ അയാളെ കൊന്നിരിക്കുന്നു. കൂടെ അവന്റെ അമ്മയും മരിച്ചിരിക്കുന്നു. പോലീസ് അവനെ കൊണ്ടുപോവുകയാണ്. അവൻ എല്ലാം ഏറ്റുപറഞ്ഞിരിക്കുന്നു. എന്നാൽ അവിടെ മരിച്ചു കിടക്കുന്ന ആ മനുഷ്യൻ ആരാണെന്നു മാത്രം അവൻ പറഞ്ഞില്ല. പുറത്തു മഴ പെയ്തു തുടങ്ങിയിരുന്നു. നഗരം ഉണർന്നിരിക്കുന്നു. പോലീസ് അവനെ കൊണ്ടുപോകുകയാണ്. കോവണിപ്പടികൾ ഇറങ്ങി അവർ റോഡിലൂടെ നടന്നു.തല താഴ്ത്തി നടന്നിരുന്ന അവൻ ഞൊടിയിൽ തിരിഞ്ഞു എന്നെയൊന്നു നോക്കി. ആ കണ്ണുകൾ എന്തോ പറയാൻ ആഗ്രഹിച്ചിരുന്നു. അതെ ഈ ലോകത്തു എനിക്കും അവനും മാത്രമറിയുന്ന ഒരു സത്യം.
ആ മനുഷ്യൻ…