മഴ തുള്ളികൾ തുറന്നിട്ട വാതിലിലൂടെ കടന്നുവന്നുകൊണ്ടിരുന്നു. അപ്പു പതിവില്ലാതെ ഉമ്മറപ്പടിയിൽ ചടഞ്ഞുകൂടി ഇരിക്കുന്നുണ്ട്. ഇങ്ങനെ ഒരു അവസ്ഥയിൽ അവനെ കാണാറില്ലാത്തതാണലോ. അമ്മ അവനെ ചീത്തപറഞ്ഞു കാണും. അച്ഛനില്ലാതെ വളർന്ന കുട്ടിയല്ലേ എന്നു കരുതി ലാളിച്ചു തന്നെയാണ് അവനെ വളർത്തുന്നത്. ചെക്കൻ ചീത്തയായി എന്നാണ് അടുത്ത വീട്ടിലെ ലളിത ടീച്ചർ പറയണത്.അതിശയോക്തി കലർത്തി സംസാരിക്കാൻ ടീച്ചർ ആരേലും മിടുക്കി ആണലോ. അപ്പുവിന്റെ അമ്മ പട്ടണത്തിലെ ഒരു തുണിക്കടയിലാണ് ജോലി. സാമാന്യം ബേധപ്പെട്ട ഒരു കുടുംബം. അല്ലറചില്ലറ വേലത്തരം ഒക്കെ ഒപ്പിക്കുമെങ്കിലും അപ്പു മിടുക്കനാണ്.
മഴ പുറത്തു തിമിർത്തു പെയ്യുന്നുണ്ട്. അവധി ദിവസമായതുകൊണ്ട് പുറത്തു നിരത്തിലൊന്നും അധികം വാഹങ്ങൾ കാണുന്നില്ല. മഴവെള്ളം കെട്ടിക്കിടന്നു റോഡ് ആകെ അവശനിലയിലാണ്. റോഡ് ഏതു ഓട ഏതെന്നു തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ പല സർക്കസുകളും കാട്ടിവേണം ഒന്നു റോഡ് മുറിച്ചു കടക്കാൻ. തണുത്ത നേർത്ത കാറ്റ് ജനൽച്ചിലയിലൂടെ കടന്നു വന്നുകൊണ്ടിരുന്നു. കഴിഞ്ഞ ഇലക്ഷന് നിന്ന ഒരു സ്ഥാനാർത്ഥിയുടെ ഫ്ളക്സ് ബോർഡ് റോഡിൽ ഓടയ്ക്കു തടസ്സമായി കിടക്കുന്നുണ്ട്. വെള്ളം ഓടയിലേക്കു പോകാതെ അവിടെ നിറഞ്ഞു നിൽക്കുകയാണ്.
ഇതിനിടയിൽ എപ്പോഴോ അപ്പു മുറിയിലേക്കു കടന്നു വന്നിരുന്നു. അവൻ അവിടെ ഞാൻ അലസമായി ഇട്ടിരുന്ന ചില പത്രങ്ങൾ മറച്ചുനോക്കുകയായിരുന്നു. അവന്റെ മുഖം മ്ലാനമായിരുന്നു. ഏതോ ഒരു വിദൂര ചിന്തയിലായിരുന്നു അവൻ. അലസമായി അവൻ പേജുകൾ മറച്ചുകൊണ്ടിരുന്നു. ‘അപ്പു നിന്നെക്കെന്തു പറ്റി, അമ്മ ചീത്ത പറഞ്ഞോ. എന്തോ ഒരു പന്തികേടുണ്ടാലോ ചെറുക്കാ’, ഞാൻ ചോദിച്ചു. അവൻ പക്ഷെ നിശ്ശബ്ദനായി ഇരിക്കുക മാത്രം ചെയ്തുള്ളു. തെല്ലു ഇടവിട്ടു അവൻ എന്നെ ഒന്നു നോക്കുക മാത്രം ചെയ്തു.അവന്റെ കണ്ണുകൾ എന്തൊ പറയാൻ ആഗ്രഹിക്കുനുണ്ടായിരുന്നു. ഞാൻ നിർബന്ധിച്ചപ്പോൾ അവൻ പറഞ്ഞുതുടങ്ങി ‘ഇന്നു പതിവില്ലാതെ ഒരു കത്ത് വന്നിരുന്നു. വാങ്ങിയത് ഞാനായതു കൊണ്ട് വിലാസം ഞാൻ കാണുകയുണ്ടായി. അതു എന്റെ അച്ഛൻ എഴുതിയിരിക്കുന്നതാണ്, മരിച്ചു എന്നു അമ്മ പറഞ്ഞ എന്റെ അച്ഛൻ.കത്ത് വായിച്ച അമ്മ ആകെ ഭയന്നിരുന്നു. അമ്മയോട് പലവട്ടം ചോദിച്ചിട്ടും അമ്മയൊന്നും പറഞ്ഞുമില്ല ആ കത്ത് കത്തിച്ചും കളയുകയും ചെയ്തു’. പറയുംതോറും അവന്റെ വാക്കുകൾ ഇടറിയിരുന്നു.അവനോടു എന്തു പറഞ്ഞു ആശ്വസിപ്പിക്കും എന്നറിയാതെ ഞാൻ ആകെ കുഴഞ്ഞു. അവൻ പിന്നെയും എന്തൊക്കെയോ എന്നോട് പറയാൻ ആഗ്രഹിച്ചു, പക്ഷെ തീർത്തും നിശബ്ധനായി ഇരുന്നതേയുള്ളു. ഞാനും ഒന്നും പറഞ്ഞില്ല.മനുഷ്യ സഹജമായ വികാരങ്ങളാൽ അടിമപ്പെട്ട ഒരുവനായി മാറിയോ എന്നെനിക്കു ഇപ്പോൾ തോന്നുന്നു. പുറത്തു പെയ്യുന്ന മഴയുടെ നേർത്ത ശബ്‍ദം അവന്റെ അമര്ഷമോ അതോ വിരഹമോ. എനിക്കറിയില്ല, എനിക്കൊന്നുമറിയില്ല.